റായ്ബറേലി: ഉത്തരപ്രദേശിലെ റായ്ബറേലി മോഡേണ്‍ കോച്ച് ഫാക്ടറി, ഇന്ത്യൻ റെയില്‍വേയുടെ മൂന്നാമത്തെ യൂണിറ്റായി, ആദ്യ വന്ദേ ഭാരത് ട്രെയിനിനെ വിജയകരമായി പുറത്തിറക്കി. ചെന്നൈയിലും കപൂര്‍ത്തലയിലുമുള്ള ഫാക്ടറികളോടൊപ്പം, റായ്ബറേലി ഫാക്ടറിയും വന്ദേ ഭാരത് ട്രെയിനുകളുടെ ഉത്പാദനത്തിൽ സജീവമായി. 16 കോച്ചുകളുള്ള ‘ചെയര്‍ കാര്’ റേക്കാണ് പുതിയതായി പുറത്തിറക്കിയത്.
പ്രശസ്ത ജർമ്മൻ കമ്പനി സിമെൻസിന്റെ പ്രൊപ്പൽഷൻ സിസ്റ്റം ഈ ട്രെയിനിലുണ്ട്. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. വെറും 140 സെക്കൻഡിനുള്ളിൽ 160 കി.മീ വേഗത കൈവരിക്കാനാകും. കുലുക്കമില്ലാത്ത യാത്രയ്ക്കായി ജെർക്ക്-ഫ്രീ ടെക്നോളജി, ശബ്ദരഹിത യാത്രയ്ക്കായി ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, പൂർണ്ണമായ സീൽ ചെയ്ത ഗാങ്വേകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യൻ സ്വദേശി ‘കവചം’ സുരക്ഷാ സംവിധാനവും, അത്യാധുനിക തീപിടുത്ത മുന്നറിയിപ്പ് സംവിധാനവും വെള്ളപ്പൊക്ക പ്രതിരോധ സാങ്കേതികവിദ്യയും ഈ ട്രെയിനിലുണ്ട്. ഭിന്നശേഷിക്കാരുടെ സൗകര്യാർത്ഥം പ്രത്യേക റാംപുകളും നിശ്ചിത ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സെമി ഹൈസ്പീഡ് ട്രെയിനിന് പ്രത്യേക എഞ്ചിനുകളൊന്നും ആവശ്യമില്ല. ഓരോ കോച്ചിനും ഇടവിട്ടുള്ള രീതിയിലാണ് പവർ സപ്ലൈ ഉറപ്പാക്കിയിരിക്കുന്നത്.
Photo and News Source: Janam TV









