അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ്, 33 വർഷമായി കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് സേവനം നൽകിയിരുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ, ആഗോള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും എല്ലാ വിമാനങ്ങളും റദ്ദാക്കുകയും ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.

എയർലൈൻ ബിസിനസ് പുനഃക്രമീകരിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആഗോള ഊർജ്ജ പ്രതിസന്ധിയും ഇന്ധന വിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും കമ്പനിക്ക് വലിയ തിരിച്ചടിയായി മാറുകയായിരുന്നു.

മെയ് 2026-ൽ പുതിയ ബിസിനസ്സായി ഉയർത്തെഴുന്നേൽക്കാൻ ലക്ഷ്യമിട്ട് ബോണ്ട് ഹോൾഡർമാരുമായി പുനഃസംഘടനാ കരാറിൽ എത്തിയിരുന്നു. എന്നാൽ സമീപ ആഴ്ചകളിൽ ഇന്ധന വില കുത്തനെ ഉയർന്നതോടെ കമ്പനി അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലാതാകുകയായിരുന്നു.

ഫ്ലോറിഡ ആസ്ഥാനമായുള്ള ഈ എയർലൈൻ 2024 മുതൽ രണ്ടുതവണ പാപ്പരത്തത്തിനായി അപേക്ഷ നൽകിയിരുന്നു. പ്രവർത്തനങ്ങൾ നിർത്തിയതോടെ ഉപഭോക്തൃ സേവനങ്ങളും ലഭ്യമാകില്ലെന്ന് എയർലൈൻ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റ് എയർലൈനുകളിൽ റീബുക്കിംഗ് സൗകര്യം നൽകാൻ കഴിയില്ല. എന്നാൽ കാർഡുകൾ വഴി പണമടച്ചവർക്ക് റീഫണ്ട് തുക സ്വയമേവ ലഭ്യമാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

Photo and News Source: Malayalam Express