ഹൈദരാബാദ്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ആറായിരത്തിലധികം യോഗപ്രേമികൾ അവതരിപ്പിച്ച ഭുജംഗാസനം ഏഷ്യൻ റിക്കാർഡായി. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തിൽ കന്‍ഹ ശാന്തി വനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത യോഗാപ്രദർശനത്തിനുള്ള റിക്കാർഡ് ഈ പരിപാടി സ്വന്തമാക്കി.

യോഗഭാരതത്തിന്റെ പുരാതന പൈതൃകം മാത്രമല്ല, മനുഷ്യരാശിക്കുള്ള വിലമതിക്കാനാവാത്ത സമ്മാനമാണ് യോഗ എന്ന് പരിപാടിയിൽ സംസാരിച്ച കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി. ലോകം മുഴുവൻ യോഗ സ്വീകരിച്ചിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തലവന്മാർ മുതൽ സാധാരണ ജനങ്ങൾ വരെ യോഗ പരിശീലിക്കുകയും അതിന്റെ ഗുണങ്ങൾ നേടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കസാക്കിസ്ഥാൻ, ലെസോത്തോ, ബൾഗേറിയ, ക്യൂബ, നമീബിയ, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള എംബസികളും കോൺസുലേറ്റുകളും അന്താരാഷ്ട്ര സംഘടനകളും ഉൾപ്പെടെ വിശിഷ്ട വ്യക്തികളും പ്രതിനിധികളും 50 ദിവസത്തെ യോഗാദിന കൗണ്ട് ഡൗൺ പരിപാടിയിൽ പങ്കെടുത്തു. ഈ സംഭവം യോഗയുടെ ആഗോള സ്വാധീനത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു.

Photo and News Source: Janmabhumi