വാഷിങ്ടൺ: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശംവെച്ചിരിക്കുന്ന തന്റെ ചിത്രത്തോടൊപ്പം 'ഇനി മര്യാദക്കാരനായിരിക്കില്ല' എന്ന് കുറിച്ചു.

ചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഇറാൻ ആണവ കരാറിൽ ഒപ്പിടാൻ തയ്യാറാകണമെന്നും, അതിനു തയ്യാറാകാത്ത പക്ഷം കൂടുതൽ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിസൈൽ സാങ്കേതികവിദ്യ, ഉപരോധങ്ങൾ എന്നിവ മാറ്റിവെച്ച് പശ്ചിമേഷ്യയിലെ വെടിനിർത്തലിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇറാന്റെ നിർദ്ദേശം ട്രംപ് തള്ളി.

ഇറാൻ സാമ്പത്തികമായി തകർച്ചയുടെ വക്കിലാണെന്നും, ഹോർമുസ് കടലിടുക്ക് വേഗം തുറക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലും റഷ്യയിലും സന്ദർശനം നടത്തി പിന്തുണ തേടുന്നുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇറാന്റെ നിലപാടുകൾ തള്ളിക്കളഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ജി.സി.സി. ഉച്ചകോടി ഇറാൻ നടത്തുന്ന ഗതാഗത തടസ്സങ്ങളെ അപലപിക്കുകയും നാവിക സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Photo and News Source: Mathrubhumi