കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, ബിജെപി മമത ബാനർജിക്കെതിരെ വധഭീഷണി മുഴക്കിയതായി തൃണമൂല്‍ കോൺഗ്രസ് ആരോപിച്ചു. ‘വെടിവെക്കൂ’, ‘തട്ടിക്കളയൂ’ എന്നീ നയങ്ങളാണ് ബിജെപി സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ടിഎംസി കുറ്റപ്പെടുത്തി.

ദക്ഷിണ 24 പരഗണാസിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസ് നിരീക്ഷകനായ അജയ് പാൽ ശർമ്മ, ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബലാത്സംഗ ഭീഷണി, നീച പ്രചാരണങ്ങൾ, അപമാനകരമായ കാരിക്കേച്ചറുകൾ എന്നിവക്കു പുറമേ മമതക്കെതിരെ തുറന്ന വധഭീഷണിയും ബിജെപി മുഴക്കുകയാണെന്ന് ടിഎംസി പറഞ്ഞു.

‘യുപിയിലും ബിഹാറിലും നടപ്പാക്കുന്ന ‘വെടിവച്ചു കൊല്ലൂ’, ‘തട്ടിക്കളയൂ’ സംസ്കാരം ബംഗാളിലും കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം മാറ്റങ്ങളെ നിശ്ശബ്ദമായി നോക്കിനിൽക്കുകയാണ്’ എന്ന് ടിഎംസി പ്രസ്താവിച്ചു. ബിജെപി ദേശീയ വക്താവ് അലോക് അജയ് യുടെ ‘ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം നമ്മൾ വെടിവച്ചു കൊല്ലും’ എന്ന പോസ്റ്റും ടിഎംസി പങ്കുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ ഭീഷണികൾക്ക് അനുമതി നല്കുന്നതായി ടിഎംസി ആരോപിച്ചു. ‘ബംഗാളിന്റെ മകളായ മമതക്കെതിരെയുള്ള ഈ അപമാനത്തിന് ജനങ്ങൾ മറുപടി നല്കുമെന്നും ടിഎംസി നേതാക്കൾ പ്രതികരിച്ചു. എന്നാൽ, ബിജെപി ഈ ആരോപണങ്ങളെ നിഷേധിച്ചു.

Photo and News Source: Siraj Live