മുംബൈയിലെ മീര റോഡിലെ നയാ നഗർ പ്രദേശത്ത് നടന്ന സംഭവത്തിൽ, കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച സുബൈർ അൻസാരിയെ പോലീസ് പിടികൂടി. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട കുറിപ്പുകളും രേഖകളും കണ്ടെത്തി. “ഒറ്റ ചെന്നായ്‌ക്കൾ നിങ്ങളുടെ മേൽ പതിയുമെന്നും, ഇനി മുതൽ നിങ്ങൾ മുഷ്‌രിക്കീൻ ബിലാദ് ഹിന്ദിൽ യഥാർത്ഥ ജിഹാദ് കാണും!” എന്നീ വാക്യങ്ങൾ ഉൾപ്പെടുന്ന കുറിപ്പായിരുന്നു അതിൽ.

സംശയാസ്പദമായ വസ്തുക്കളുടെ കണ്ടെത്തലിനെത്തുടർന്ന്, കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) കൈമാറി. പ്രതിയുടെ ഡിജിറ്റൽ രേഖകളായ മൊബൈൽ ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി, ആശയവിനിമയ രേഖകൾ എന്നിവ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പള്ളിയിലേക്ക് പോകാനുള്ള വഴി ചോദിച്ചാണ് അൻസാരി സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തെത്തിയത്. തുടർന്ന് മതത്തെക്കുറിച്ച് ചോദിക്കുകയും കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.

ഗാർഡ് വിസമ്മതിച്ചപ്പോൾ, അൻസാരി പെട്ടെന്ന് കത്തി ഉപയോഗിച്ച് ആക്രമണം നടത്തി. സെക്യൂരിറ്റി ക്യാബിനിൽ കയറി മറ്റൊരു ഗാർഡിനെയും ആക്രമിച്ചു. അൻസാരി ഒരു സയൻസ് ബിരുദധാരിയാണ്, വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മീര റോഡിൽ ഒറ്റയ്‌ക്ക് താമസിക്കുകയും ഒരു ഓൺലൈൻ കെമിസ്ട്രി ട്യൂട്ടറായി ജോലി ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയ, വീഡിയോ പ്ലാറ്റ്‌ഫോമുകൾ, മെസേജിംഗ് ആപ്പുകൾ എന്നിവയിലൂടെ ഇയാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടിരിക്കാമെന്ന് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.

Photo and News Source: Janmabhumi