ഇറാനെതിരായ സൈനിക നീക്കങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും വേണ്ടി ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ രഹസ്യ സൈനിക താവളം നിർമ്മിച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട ഈ വിവരം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാഖ് സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ താവളം പ്രവർത്തിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഇസ്രായേലിന്റെ പ്രത്യേക സേനയുടെ സാന്നിധ്യവും വ്യോമസേനയുടെ ലോജിസ്റ്റിക് കേന്ദ്രവുമായാണ് ഈ താവളം പ്രവർത്തിച്ചിരുന്നത്. ഇറാൻ അതിർത്തിയിൽ നിന്ന് ഏകദേശം 1,000 മൈൽ അകലെയാണ് ഇസ്രായേൽ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇറാഖിലെ ഈ താവളം വഴി ദൂരം ഗണ്യമായി കുറയ്ക്കാനും ദീർഘകാല വ്യോമ പ്രവർത്തനങ്ങൾ എളുപ്പമാക്കാനും ഇസ്രായേലിന് സാധിച്ചു. കൂടാതെ, യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെട്ടാൽ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളും ഇവിടെ സജ്ജമായിരുന്നു.

മാർച്ച് മാസത്തിൽ പ്രദേശത്തെ ഒരു ആട്ടിടയൻ ആകാശത്ത് താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളും അസാധാരണമായ സൈനിക നീക്കങ്ങളും ശ്രദ്ധിച്ചതോടെയാണ് ഈ രഹസ്യം പുറത്തറിയുന്നത്. തുടർന്ന് ഇറാഖ് സൈന്യം പ്രദേശം പരിശോധിക്കാൻ എത്തിയെങ്കിലും, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ അവിടെ വിദേശ സൈനിക സാന്നിധ്യം ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചു.

ഇറാഖിന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുള്ള ഈ സൈനിക നീക്കത്തിനെതിരെ ഇറാഖ് ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഖൈസ് അൽ മുഹമ്മദാവി രൂക്ഷമായി പ്രതികരിച്ചു. സംഭവത്തിൽ ഇറാഖ് ഐക്യരാഷ്ട്രസഭയിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് ഇറാഖ് ആദ്യം ആരോപിച്ചെങ്കിലും, തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Photo and News Source: Siraj Live