തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആറുമാസത്തേക്ക് തടസപ്പെടുത്തില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയോ അപ്രതീക്ഷിത തെരഞ്ഞെടുപ്പോ ഉണ്ടാകുന്നത് ഡി.എം.കെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ വിജയ് സര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റാലിന്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും, ഗൃഹനാഥകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന 'കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതിയും മുന്‍ഗണനാക്രമത്തില്‍ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനക്ഷേമ പദ്ധതികള്‍ക്ക് മുടക്കം വരാതിരിക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, വിജയിയുടെ ചില തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികതയെ സ്റ്റാലിന്‍ ചോദ്യം ചെയ്തു. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കുക എന്നത് സാമ്പത്തികമായി കഠിനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന പ്രഖ്യാപനവും പ്രായോഗികമാകുമെന്ന് കരുതുന്നില്ലെന്നും, എങ്കിലും അത് നടപ്പിലാക്കിയാല്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെയും സ്റ്റാലിന്‍ തള്ളിക്കളഞ്ഞു. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും, സഖ്യസര്‍ക്കാരിന്റെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും ഡി.എം.കെ നേതൃത്വം വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ മുന്നോട്ടുവെച്ച സഖ്യസാധ്യതകളെയും പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.

Photo and News Source: Suprabhaatham