കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെ ഭാഗമായി ദാരുശില്‍പങ്ങള്‍ വളരെ പ്രാധാന്യമർഹിക്കുന്നു. മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ അതിന്റെ കലാഭംഗിയിലും സാംസ്‌കാരിക സവിശേഷതയിലും മുന്നിട്ടുനില്‍ക്കുന്നു. ഗര്‍ഭഗൃഹം, ശ്രീകോവില്‍ ചുമര്‍, നമസ്‌കാര മണ്ഡപത്തിന്റെ മച്ച് എന്നിവിടങ്ങളിലെ ശില്‍പങ്ങള്‍ പുരാണേതിഹാസങ്ങളുടെ വിവിധ രൂപങ്ങളെ പ്രതിഫലിപ്പിക്കുന്നു. സിദ്ധിവിനായകന്‍, പ്രദോഷനൃത്തം, മൃത്യുഞ്ജയശിവന്‍, ത്രിപുരാന്തകന്‍, ഗായത്രി, വാജിവാഹനന്‍ തുടങ്ങിയ ശില്‍പങ്ങള്‍ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
ഡോ. എം.ജി. ശശിഭൂഷണ്‍ നടത്തിയ പഠനപ്രകാരം, മഹാദേവന്റെ ത്രിപുരാന്തകഭാവം ഈ ക്ഷേത്രത്തിലെ പ്രധാന ശില്‍പമാണ്. നാല് മുഖങ്ങളോടുകൂടിയ ഈ ശില്‍പത്തിന്റെ പിന്നിലെ കൈകളില്‍ ശംഖും ചക്രവും, മുന്നിലെ കൈകളില്‍ ഡമരുവും ഗദയും കാണപ്പെടുന്നു. ത്രിപുരാന്തകന്റെ ആയുധങ്ങളായ ശംഖും ചക്രവും ഉള്ളതിനാലും, മുഖങ്ങളുടെ ക്രമീകരണം കാരണവും ഈ ശില്‍പം ത്രിപുരാന്തകനാണെന്ന് ശശിഭൂഷണ്‍ വ്യക്തമാക്കുന്നു. അദ്ദേഹം ഈ ശില്‍പത്തെ ‘വിഗ്രഹശാസ്ത്ര പ്രഹേളിക’ എന്ന് വിശേഷിപ്പിക്കുന്നു. ഗായത്രി, പ്രദോഷനൃത്തം, ത്രിപുരാന്തകന്‍ തുടങ്ങിയ ശില്‍പങ്ങള്‍ ആവര്‍ത്തിച്ചു കാണപ്പെടുന്നു. ഈ ദാരുശില്‍പങ്ങള്‍ കൊത്തിയത് മാന്നാര്‍ തിരുവഞ്ചേരി, ചെറിയനാട് ഇടവംകോട്ട് ആശാരിമാരാണ്. മിത്രാനന്ദപുരം മുഞ്ചിറമഠം സ്വാമിയാരും നടുവില്‍മഠം സ്വാമിയാരുമാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
ശ്രീകോവില്‍ ഭിത്തിയുടെ ചുറ്റുമായി മൂന്ന് നിരകളിലായി ദാരുശില്‍പങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും മുകളിലുള്ള ഒന്നാം നിരയിലെ 18 ശില്‍പങ്ങള്‍ 54 സെ.മീ നീളവും 50 സെ.മീ വീതിയുമുള്ള ചതുരങ്ങളിലാണ് കൊത്തിയിരിക്കുന്നത്. രണ്ടാം നിരയില്‍ മഹാഭാരത-രാമായണ കഥകളുടെ ശില്‍പങ്ങളാണ്. ഏറ്റവും താഴെയുള്ള മൂന്നാം നിരയില്‍ ആന, സിംഹം, വ്യാളി തുടങ്ങിയ മൃഗങ്ങളുടെ ശില്‍പങ്ങള്‍ കൊത്തിയിരിക്കുന്നു. നാലു ദിക്കിലെയും വാതിലുകളുടെ ഇരുവശങ്ങളിലും വാതിലിനോളം ഉയരമുള്ള ദ്വാരപാലകരുടെ ശില്‍പങ്ങളുണ്ട്. കിഴക്കുവശത്തെ ദ്വാരപാലകരുടെ ഉയരം രണ്ട് മീറ്ററും മറ്റു മൂന്നു വശങ്ങളിലേയും ദ്വാരപാലകരുടെ ഉയരം ഒരു മീറ്ററുമാണ്.
ശ്രീകോവിലിന്റെ കിഴക്ക് സോപാനം മുതല്‍ പ്രദക്ഷിണദിശയിലൂടെ നാല് ഖണ്ഡങ്ങളായി ഈ ദാരുശില്‍പങ്ങളെ വിഭജിക്കാം. ഒന്നാം നിരയിലെ 18 ശില്‍പങ്ങള്‍ സിദ്ധിവിനായകന്‍, പ്രദോഷനൃത്തമൂര്‍ത്തി, ത്രിപുരാന്തകന്‍, മൃത്യുഞ്ജയശിവന്‍, ഗായത്രി, വാജിവാഹനനായ ശാസ്താവ്, ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹം, വേതാളപ്പുറത്തിരിക്കുന്ന കാളി, ദുര്‍ഗ, രാവണന്‍, ദിവ്യാസ്ത്രങ്ങളാല്‍ രാവണനെ വധിക്കുന്ന ശ്രീരാമന്‍, രാമ-രാവണയുദ്ധവും യജ്ഞം മുടക്കുവാനായി രാവണന്റെ മുമ്പില്‍ വച്ച് മണ്ഡോദരിയുടെ മുടി പിടിച്ചുവലിക്കുന്ന അംഗദനും കൂട്ടരും, ഗോപികമാരോടുത്തുള്ള ശ്രീകൃഷ്ണന്‍, മഹാഗായത്രി, സിംഹാരൂഢയായ ദുര്‍ഗ, പരിവാരങ്ങളോടൊപ്പം പാര്‍വതി എന്നിവയാണ്. മിക്ക ശില്‍പങ്ങളുടെയും നിര്‍മ്മാണം ധ്യാനശ്ലോക ആവിഷ്‌കാരങ്ങളിലൂടെയാണ്. രണ്ടാം നിരയില്‍ മഹാഭാരത-രാമായണ കഥകളുടെ ശില്‍പങ്ങളാണ് കൊത്തിയിരിക്കുന്നത്. പരാശരമുനിയും സത്യവതിയും തോണിയില്‍, അവരുടെ സംഗമം, വേദവ്യാസന്റെ ജനനം എന്നിവയാണ് തുടക്കത്തില്‍ പ്രതിപാദ്യവിഷയങ്ങള്‍.
Photo and News Source: Janmabhumi









