ടെഹ്‌റാനിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, 14 ഇന നിര്‍ദ്ദേശങ്ങള്‍ക്ക് അമേരിക്ക മറുപടി നൽകിയെന്നാണ്. പാകിസ്താനിലൂടെ ലഭിച്ച മറുപടി വിലയിരുത്തി തീരുമാനമെടുക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹോര്‍മുസില്‍ പാകിയ മൈനുകള്‍ നീക്കം ചെയ്യൽ ചര്‍ച്ചയുടെ ഭാഗമല്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഭീഷണിപ്പെടുത്തി ഇറാനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഇന്റലിജന്‍സ് യൂണിറ്റാണ് ഈ മുന്നറിയിപ്പ് നൽകിയത്. യുഎസിന് തീരുമാനമെടുക്കാനുള്ള സമയം കുറഞ്ഞുവരികയാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ തുറമുഖങ്ങളിലെ ഉപരോധം അവസാനിപ്പിക്കാന്‍ യുഎസിന് അന്ത്യശാസനം വെച്ചിരുന്നു. ട്രംപിന് മുന്നില്‍ രണ്ട് വഴികളേ ഉള്ളൂ: അസാധാരണമായ സൈനിക നടപടി അല്ലെങ്കിൽ ഇറാനുമായുള്ള കരാര്‍.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗത നിയന്ത്രണത്തിനായി ഇറാന്‍ പാര്‍ലമെന്റ് കരട് നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു. ഈ ബില്ലിലെ പ്രധാന വ്യവസ്ഥ, ഇസ്രയേല്‍ കപ്പലുകള്‍ക്ക് സമ്പൂര്‍ണ വിലക്കാണ്. യുദ്ധ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം അമേരിക്കയുടെ കപ്പലുകള്‍ക്ക് അനുമതി ലഭിക്കും. മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്റെ അനുമതിയോടെ ഹോര്‍മുസ് കടലിടുക്ക് കടക്കാം.

യുഎസുമായി ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് ഇറാനെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Photo and News Source: Malayalam Express