അയർലണ്ടിൽ 16,000 ഉക്രൈൻ അഭയാർത്ഥികൾക്ക് നൽകിയിരുന്ന സർക്കാർ താമസസൗകര്യം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ നിയമപ്രകാരം ഉക്രൈൻ അഭയാർത്ഥികൾക്ക് സർക്കാർ താമസസൗകര്യത്തിൽ കഴിയാവുന്ന സമയം 90 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറച്ചിരുന്നു. 2024 മാർച്ചിന് മുമ്പ് എത്തിയവർക്കുള്ള സർക്കാർ കരാറിലുള്ള വാണിജ്യ താമസസൗകര്യങ്ങൾ ഓഗസ്റ്റ് മുതൽ ആറ് മാസത്തിനുള്ളിൽ പിൻവലിക്കും.

ഈ നടപടി മന്ത്രിസഭാ ഉപസമിതി യോഗത്തിൽ നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ അംഗീകരിച്ചു. സ്വന്തമായി താമസിക്കാൻ കഴിവില്ലാത്തവർക്കും മറ്റു തടസ്സങ്ങളുള്ളവർക്കും ഇളവ് നൽകും. ഇവർ സർക്കാർ താമസസൗകര്യത്തിന്റെ ആവശ്യകത തെളിയിക്കേണ്ടിവരും. നിലവിൽ 19,200 പേർ സർക്കാർ കരാറിലുള്ള താമസസ്ഥലങ്ങളിൽ ഉണ്ട്. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ബി&ബി എന്നിവയിലാണ് ഇവർ താമസിക്കുന്നത്.

2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശത്തിന് ശേഷം 125,700-ലധികം ഉക്രൈൻ അഭയാർത്ഥികൾ അയർലണ്ടിലെത്തിയിരുന്നു. ഇവരിൽ 94,300 പേർക്ക് സർക്കാർ പിന്തുണയുള്ള താമസസൗകര്യം ലഭിച്ചിരുന്നു. അക്കമഡേഷൻ റെക്കഗ്നിഷൻ പേയ്‌മെന്റ് അടുത്ത വർഷം മാർച്ചോടെ നിർത്തലാക്കാനും തീരുമാനിച്ചു.

Photo and News Source: Sathyam Online