ഇന്ത്യയിലെ മദ്യവിപണിയിൽ വൻ കുതിച്ചുചാട്ടം. പ്രീമിയം വിസ്‌കി, റം, വോഡ്ക എന്നിവയ്ക്കുള്ള ആവശ്യകത വർധിച്ചതോടെ 2025-26 സാമ്പത്തിക വർഷത്തിൽ മദ്യവ്യവസായം മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം നേരിട്ട കനത്ത മഴയും നികുതി വർധനയും പോലുള്ള പ്രതിസന്ധികളെ മറികടന്നാണ് ഈ നേട്ടം. സ്പിരിറ്റ്‌സ് വിഭാഗത്തിന്റെ വിൽപ്പന നാല് ശതമാനം ഉയർന്ന് 440 മില്യൺ കെയ്‌സിലെത്തി.

നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ പ്രീമിയം ബ്രാൻഡുകളോടുള്ള താൽപ്പര്യം വർധിച്ചത് വിപണിക്ക് കരുത്തായി. ഇന്ത്യക്കാരുടെ ക്രയശേഷിയിലുണ്ടായ വർധനവും ഇതിന് ആക്കം കൂട്ടി. രാജ്യത്തെ മദ്യവിപണിയുടെ 63 ശതമാനത്തിലധികവും വിസ്‌കിയാണ്. പ്രീമിയം വിസ്‌കി വിഭാഗത്തിൽ ആറു ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സാധാരണ വിസ്‌കി വിൽപ്പനയിൽ നാല് ശതമാനം ഇടിവുണ്ടായി. പ്രീമിയം റം, വോഡ്ക വിഭാഗങ്ങളിൽ യഥാക്രമം 20 ശതമാനത്തിന്റെയും 33 ശതമാനത്തിന്റെയും വൻ വളർച്ചയാണ് ഉണ്ടായത്.

ബിയർ വിപണിയും നാല് ശതമാനം വളർച്ചയോടെ 474 മില്യൺ കെയ്‌സിലെത്തി. കഴിഞ്ഞ വേനൽക്കാലത്ത് മെയ് മാസത്തിലുണ്ടായ കനത്ത മഴ ബിയർ വിൽപ്പനയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, വർഷാവസാനത്തോടെ വിപണി വീണ്ടും സജീവമായി. പെർനോഡ് റിക്കാർഡ്, ഡിയാഗോ, റാഡികോ ഖൈത്താൻ തുടങ്ങിയ പ്രമുഖ കമ്പനികൾ യുവതലമുറയെ ലക്ഷ്യമാക്കി കൂടുതൽ പ്രീമിയം ബ്രാൻഡുകൾ വിപണിയിലെത്തിക്കുന്നത് തുടരുകയാണ്.

നിലവിൽ മദ്യവിപണിയുടെ മൂല്യത്തിന്റെ പകുതിയിലധികവും പ്രീമിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയും അസംസ്‌കൃത വസ്തുക്കളുടെ ചെലവും വർധിക്കാനുള്ള സാധ്യത മദ്യ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുമോ എന്ന ആശങ്കയും വിപണി പങ്കുവെക്കുന്നുണ്ട്.

Photo and News Source: Dhanam