നാസിക്കിൽ ടിസിഎസ് ഓഫീസിലെ മതവികാരം വ്രണപ്പെടുത്തിയെന്നും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. പ്രത്യേക അന്വേഷണ സംഘം (SIT) തിങ്കളാഴ്ച നാസിക് കോടതിയെ അറിയിച്ചത്, പ്രധാന പ്രതി നിദ ഖാൻ സഹപ്രവർത്തകയെ ഇസ്ലാം മതത്തിലേക്കും മതപരമായ ആചാരങ്ങളിലേക്കും ആകർഷിക്കാൻ ശ്രമിച്ചുവെന്നാണ്. പരാതിക്കാരിയെ ബുർഖ ധരിക്കാൻ പഠിപ്പിച്ചതായും വിദേശത്ത് ജോലി വാഗ്ദാനം നൽകി മലേഷ്യയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടതായും പ്രോസിക്യൂഷൻ വാദിക്കുന്നു.

എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. നിദ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് മിശ്ര, എസ്‌ഐടിക്ക് തെളിവ് ലഭിച്ചതായി കോടതിയിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് ബുർഖയും മതഗ്രന്ഥങ്ങളും നൽകിയും ഫോണിൽ മതപഠനത്തിനുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തും മതപരമായ ആചാരങ്ങൾ പരിചയപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, നിദ ഖാൻ പരാതിക്കാരിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പ്രാർത്ഥനകൾ നടത്താനും ഹിജാബും ബുർഖയും ധരിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു. പരാതിക്കാരിയുടെ പേര് 'ഹാനിയ' എന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായും ആരോപണമുണ്ട്. പോലീസ് ഇപ്പോഴും നിദ ഖാന്റെ അന്വേഷണം തുടരുകയാണ്.

Photo and News Source: Mathrubhumi