രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ കൊക്കോ കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത. കൊക്കോയുടെ വില ഈ വർഷം വലിയ തോതില്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ പ്രധാന കൊക്കോ ഉത്പാദകരായ ഐവറികോസ്റ്റിലും ഘാനയിലും ഉത്പാദനം കുറയുമെന്ന വാര്‍ത്തയാണ് വിപണിയെ ചൂടുപിടിപ്പിക്കുന്നത്. എല്‍നീനോ പ്രതിഭാസം മൂലം മഴ കുറയുകയും, അതിന്റെ ഫലമായി ഉത്പാദനം കുത്തനെ ഇടിയുമെന്നാണ് വിശകലനം. ലോകത്തിന് ആവശ്യമായ കൊക്കോയുടെ 60 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഈ രണ്ടു രാജ്യങ്ങളാണ്.
2024-ൽ ഐവറികോസ്റ്റിലും ഘാനയിലും ഉത്പാദനം കുറഞ്ഞപ്പോള്‍ കേരളത്തിലെ കൊക്കോ വില റെക്കോഡ് തലത്തില്‍ എത്തിയിരുന്നു. 2024 ഏപ്രിലില്‍ ഒരു കിലോ ഉണക്ക കൊക്കോയ്ക്ക് 1,000 രൂപയെത്തി. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്രയും വില കര്‍ഷകര്‍ക്ക് ലഭിച്ചത്. പച്ച കൊക്കോയ്ക്കും അന്ന് മികച്ച വില ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് വില താഴുകയും കൃഷി അനാകര്‍ഷകമാകുകയും ചെയ്തു. നിലവില്‍ പച്ച കൊക്കോയ്ക്ക് കിലോയ്ക്ക് 125 രൂപയും ഉണക്ക കൊക്കോയ്ക്ക് 300 രൂപയ്ക്കു മുകളിലുമാണ് വില ലഭിക്കുന്നത്. വില ഉയരുമെന്ന വാര്‍ത്ത കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
മറ്റ് വിളകളെ അപേക്ഷിച്ച് കൊക്കോ കൃഷിക്ക് കാര്യമായ പരിചരണമോ ചെലവുകളോ ആവശ്യമില്ല. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ കടന്നുവരവും കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. വില കൂടുമെന്ന പ്രതീക്ഷയോടെ കര്‍ഷകര്‍ കൊക്കോ ഉണങ്ങുന്നതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. പച്ച കൊക്കോയ്ക്ക് നൽകുന്നതിനേക്കാളും കൂടുതൽ വരുമാനം ഉണങ്ങി വില്ക്കുന്നതിലൂടെ ലഭിക്കും. കര്‍ഷകരുടെ ഈ നീക്കം വിപണിയില്‍ കൊക്കോ ലഭ്യത കുറയ്ക്കും. ഇത് ചോക്ലേറ്റ് കമ്പനികളെ വിലകൂട്ടി ചരക്ക് എടുക്കുന്നതിലേക്ക് നയിച്ചേക്കാം.
ദൗര്‍ലഭ്യം ഉണ്ടായേക്കുമെന്ന ഭയത്തില്‍ ചോക്ലേറ്റ് നിര്‍മാതാക്കള്‍ മുന്‍കൂറായി കച്ചവടക്കാരുമായി ഇടപാട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. കൊക്കോ പരിപ്പ് ഇല്ലാതെ ചോക്ലേറ്റ് പൂര്‍ണമാകില്ല. അതുകൊണ്ട് കൊക്കോയുടെ ആവശ്യകത ഒരുപരിധിയില്‍ കൂടുതല്‍ കുറയില്ല. കേരളത്തില്‍ കൊക്കോ കൃഷി ഏറ്റവും കൂടുതല്‍ ഉള്ളത് ഹൈറേഞ്ചിലാണ്. റബറും കുരുമുളകും കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ കൊക്കോയ്ക്കും ശ്രദ്ധ നല്‍കിയിരുന്നു. ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കോ.
ഇടക്കാലത്ത് വില കുറയുകയും കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയ മൃഗങ്ങളുടെ ശല്യം വര്‍ധിച്ചതും കര്‍ഷകരെ കൊക്കോയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കൊക്കോ കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ കൊക്കോയ്ക്കാണ് ഗുണവും രുചിയും കൂടുതല്‍. ഇടുക്കിയിലെ മുരിക്കാശേരി, തേക്കിന്‍തണ്ട്, മങ്കുവ ഭാഗങ്ങളിലുള്ള കൊക്കോയ്ക്കാണ് ഏറ്റവും ഡിമാന്‍ഡ് ഉള്ളത്. ഇവിടങ്ങളിലെ കൊക്കോയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്കാള്‍ വില ലഭിക്കാറുണ്ട്.
Photo and News Source: Dhanam










