ഡല്‍ഹി: ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഉഷ്ണതരംഗം, വരണ്ട ചൂടിനേക്കാള്‍ ഈര്‍പ്പമേറിയ ചൂടാണ് കൂടുതൽ അപകടകരമെന്ന് പുതിയ പഠനം. മൺസൂണ്‍ കാലത്തെ 'മോയിസ്റ്റ് ഹീറ്റ് വേവ്' എന്നറിയപ്പെടുന്ന ഈ അവസ്ഥ, ശരീരത്തിലെ വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടാതെ ആന്തരിക താപനില വേഗത്തില്‍ ഉയരുകയും ഹീറ്റ് സ്ട്രോക്ക് പോലുള്ള മരണകാരണമാകുകയും ചെയ്യുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ ഡോ. അക്ഷയ് ദേവറാസിന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണിത്. 'വെറ്റ്-ബള്‌ബ്' താപനിലയാണ് അപകടസാധ്യത നിർണ്ണയിക്കുന്നത്. താപനില കുറവാണെങ്കിലും ഈര്‍പ്പം കൂടുതലായാല്‍ ജീവന് ഭീഷണിയാണ്.

ബോറിയല്‍ സമ്മര്‍ ഇന്‍ട്രാസീസണല്‍ ഓസിലേഷൻ എന്ന കാലാവസ്ഥാ പ്രതിഭാസം വടക്കേ ഇന്ത്യയില്‍ ഈര്‍പ്പമേറിയ ഉഷ്ണതരംഗ സാധ്യത 125% വരെ വർദ്ധിപ്പിക്കുന്നു. ഈ അപകടകരമായ സാഹചര്യങ്ങള്‍ 2 മുതൽ 4 ആഴ്ച മുമ്പ് വരെ പ്രവചിക്കാന്‍ സാധിക്കും. ഇത് പൊതുപരിപാടികള്‍ മാറ്റിവെക്കാനും ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കാനും സഹായിക്കും.

കൃഷിക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, പുറംജോലികളില്‍ ഏർപ്പെടുന്നവര്‍, എയർ കണ്ടീഷനിംഗ് സൗകര്യമില്ലാത്ത വീടുകളില്‍ കഴിയുന്ന പ്രായമായവര്‍ എന്നിവരാണ് ഇതിന്റെ പ്രധാന ഇരകള്‍.

Photo and News Source: Sathyam Online