ഭരതമുനിയുടെ നാട്യശാസ്ത്രവും അഭിനവഗുപ്തന്റെ വ്യാഖ്യാനവും ലോക കലാ മര്‍മ്മജ്ഞരുടെ ചര്‍ച്ചാവിഷയമാണ്. എന്നാൽ, രസസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമാണ്. ലക്ഷണാര്‍ത്ഥത്തിൽ ഒരു ഡോക്യൂഫിക്ഷനാണ് ഇത്. ഉപബോധമനസ്സിലുറങ്ങി കിടക്കുന്ന സ്മൃതികളെ ഉണര്‍ത്തുന്ന കലാരൂപങ്ങളുടെ ശക്തി ഈ ചിത്രം പ്രദർശിപ്പിക്കുന്നു.

കഥകളി പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ രസസിദ്ധാന്തത്തെ മനസ്സിലാക്കുവാനായി മുത്തശ്ശനെ സമീപിക്കുന്നു. മുത്തശ്ശൻ രസസിദ്ധാന്തത്തെ വിശദീകരിക്കുകയും, അതിനെ കഥകളിയിലെ ഭാവരസങ്ങളായി ദൃശ്യവല്‍ക്കരിക്കുകയും ചെയ്യുന്നു. പ്രശസ്ത നടനും ഗുരുവുമായ സദനം കൃഷ്ണന്‍കുട്ടി ആശാനും, പീശപ്പിള്ളി രാജീവും, ഗുരു കലാമണ്ഡലം സോമനും ഈ ഭാവപ്രസ്താരം സമര്‍ത്ഥമായി അഭിനയിച്ചു പഠിപ്പിക്കുന്നു.

ശ്രംഗാരം, വീരം, കരുണം തുടങ്ങിയ ഭാവങ്ങൾ കഥാപാത്രങ്ങളിലൂടെ ഉയര്‍ന്നു വരുന്നു. സഞ്ചാരീഭാവങ്ങളോട് ചേര്‍ന്ന് രസസ്ഫൂര്‍ത്തി നേടുന്ന ഈ അനുഭവം പ്രേക്ഷകമനസ്സിലാണ് ഉണര്‍ന്നു വരുന്നത്. ആധുനിക മനഃശാസ്ത്രജ്ഞൻ സി.ജെ.യുങ്ങിന്റെ ഉപബോധമനസ്സിനെക്കുറിച്ചുള്ള സങ്കല്‍പത്തിന് സമാനമാണിത്. ബോധമനസ്സിനപ്പുറം ഉപബോധമനസ്സിലാണ് ഭാവങ്ങൾ ഉറങ്ങി കിടക്കുന്നത്.

Photo and News Source: Janmabhumi