യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഗോൾഡ് കാർഡ്' വിസ പദ്ധതി ഇതുവരെ ഒരൊറ്റ വ്യക്തിക്കു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് കോൺഗ്രസ് കമ്മിറ്റിക്കു മുന്നിൽ സാക്ഷ്യപ്പെടുത്തി. വിദേശികൾക്ക് ഒരു മില്യൺ ഡോളർ നൽകി പൗരത്വം ഉൾപ്പെടെ നേടാൻ സാധിക്കുന്ന ഈ കാർഡിന് നൂറുകണക്കിന് അപേക്ഷകൾ ക്യൂവിൽ നിൽക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ഡിസംബറിൽ പ്രഖ്യാപിച്ച ഈ പദ്ധതി $1.3 ബില്യൺ മൂല്യമുള്ള കാർഡുകൾ ഏതാനും ദിവസങ്ങൾ കൊണ്ടു വിറ്റു കഴിഞ്ഞതായി ലുട്‌നിക് അവകാശപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് കമ്മിറ്റിക്കു മുന്നിൽ നൽകിയ മൊഴിയിൽ ഈ അവകാശവാദം അവാസ്തവമാണെന്നു സൂചന ലഭിച്ചു. എല്ലാ അപേക്ഷകളും സ്വീകരിക്കില്ലെന്നും കർശന പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾഡ് കാർഡ് വിൽപ്പനയിലൂടെ $1 ട്രില്യൺ വരുമാനം ലഭിക്കുമെന്നും അത് യുഎസ് ബജറ്റിനെ സഹായിക്കുമെന്നുമായിരുന്നു ലുട്‌നിക്കിന്റെ മുൻകാല പ്രസ്താവന. യുഎസിനു $31.3 ട്രില്യൺ കടമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Photo and News Source: Sathyam Online