ജലാശയങ്ങളിൽ പടർന്നുപിടിക്കുന്ന കുളവാഴ ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങൾക്കുള്ള ബയോമാസ് ബ്രിക്കറ്റുകൾ നിർമ്മിക്കുന്നതിനുള്ള പഠന റിപ്പോർട്ട് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ എറണാകുളം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഫ്യൂച്ചർ കേരള മിഷൻ ഈ നിർണ്ണായകമായ പഠനം പൂർത്തിയാക്കിയത്.

ജൈവ മാലിന്യങ്ങളെ ശാസ്ത്രീയമായി കംപ്രസ് ചെയ്ത് നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ബയോമാസ് ബ്രിക്കറ്റുകൾ. ജലാശയങ്ങളിലെ മാലിന്യമായി കണക്കാക്കപ്പെടുന്ന കുളവാഴയെ ഇന്ധനമാക്കി മാറ്റുന്നത് വഴി പരിസ്ഥിതി സംരക്ഷണത്തിനും ഊർജ്ജ ഉൽപ്പാദനത്തിനും വലിയ സാധ്യതകളാണ് തുറന്നുകിട്ടുന്നത്.

ഫ്യൂച്ചർ കേരള മിഷൻ ചെയർമാനും മുൻ അംബാസഡറുമായ പ്രൊഫ. വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് കൈമാറിയത്. ഫ്യൂച്ചർ കേരള മിഷൻ ചീഫ് കോ-ഓർഡിനേറ്റർ ജ്യോത്സന വിശുദ്, ജെയിൻ ബിസിനസ് സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിമ്മി കുര്യൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് എസ്. പതി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിബിൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്.

Photo and News Source: Kerala Kaumudi Latest