പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ അതീവ ഗൗരവത്തോടെയും സംശയത്തോടെയുമാണ് അമേരിക്ക നോക്കിക്കാണുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ കൈമാറുന്ന വിവരങ്ങളുടെ ആധികാരികതയില്‍ യുഎസ് ഭരണകൂടത്തിന് വലിയ ആശങ്കയുണ്ട്. പാകിസ്ഥാന്‍ ഒരേസമയം രണ്ടു പക്ഷത്തും ചേര്‍ന്ന് കളിക്കുകയാണെന്നും, തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

വാഷിംഗ്ടണും ടെഹ്റാനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുപ്പമുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാന പ്രക്രിയയുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ട്രംപിന്റെ അതൃപ്തി പാകിസ്ഥാന്‍ ഇറാനെ കൃത്യമായി അറിയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് സംശയമുണ്ട്. ഇറാന്റെ നിലപാടുകളെ യഥാര്‍ത്ഥത്തേക്കാള്‍ അനുകൂലമായി അമേരിക്കയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് യുഎസ് ഭരണകൂടം വിലയിരുത്തുന്നു.

പാകിസ്ഥാന്റെ ഇരട്ടത്താപ്പിന് തെളിവായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത് ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ താവളം ഒരുക്കുന്നതിനെയാണ്. അമേരിക്കന്‍ വ്യോമാക്രമണങ്ങളില്‍ നിന്ന് ഇറാനെ സംരക്ഷിക്കാനാണ് പാകിസ്ഥാന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് യുഎസ് സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് ഇറാന്‍ അയച്ച വിമാനങ്ങളില്‍ സൈനിക സാന്നിധ്യമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, പാകിസ്ഥാന്റെ ഇത്തരം നീക്കങ്ങള്‍ മധ്യസ്ഥത എന്ന പദവിക്ക് ചേര്‍ന്നതല്ലെന്ന് അമേരിക്ക കരുതുന്നു.

ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങളെ 'അറപ്പുളവാക്കുന്ന ഒന്ന്' എന്ന് വിശേഷിപ്പിച്ചാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞത്. നിലവിലെ വെടിനിര്‍ത്തല്‍ കരാറുകള്‍ തീര്‍ത്തും ദുര്‍ബലമാണെന്നും ട്രംപ് തുറന്നടിച്ചിരുന്നു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, പശ്ചിമേഷ്യന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുപ്പമേറിയതാകാനാണ് സാധ്യത.

Photo and News Source: Sathyam Online