പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ഇന്ത്യൻ റെയിൽവേയുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 23,437 കോടി രൂപയുടെ മൂന്ന് വലിയ പദ്ധതികൾക്ക് അനുമതി നൽകി. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ 901 കിലോമീറ്റർ റെയിൽ പാത വർദ്ധിപ്പിക്കും. നാഗ്ഡ-മഥുര, ഗുണ്ടക്കൽ-വാടി, ബർഹ്വാൾ-സീതാപൂർ എന്നീ പാതകളിൽ മൂന്നും നാലും ലൈനുകൾ നിർമ്മിക്കുന്ന പ്രവർത്തികൾ 2030-31 സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ 4,161 ഗ്രാമങ്ങളിലെ 83 ലക്ഷത്തോളം ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പാക്കും. മഹാകാലേശ്വർ, മഥുര, വൃന്ദാവനം തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും രൺതംബോർ, കുനോ തുടങ്ങിയ ദേശീയ പാർക്കുകളിലേക്കും റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് ഗണ്യമായ പ്രോത്സാഹനം നൽകും. കൂടാതെ, കൽക്കരി, സിമന്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുകളുടെ നീക്കം സുഗമമാക്കുന്നതിലൂടെ പ്രതിവർഷം 60 ദശലക്ഷം ടൺ അധിക ചരക്ക് ഗതാഗതം കൈവരിക്കാൻ റെയിൽവേയ്ക്ക് കഴിയും.

സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദ മാറ്റങ്ങൾക്കും ഈ വികസനം വഴിയൊരുക്കും. ചരക്ക് നീക്കം റെയിൽവേയിലേക്ക് മാറുന്നതിലൂടെ ഏകദേശം 37 കോടി ലിറ്റർ എണ്ണ ഇറക്കുമതി കുറയ്ക്കാനും 185 കോടി കിലോഗ്രാം കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സാധിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഏഴ് കോടി മരങ്ങൾ നടുന്നതിന് തുല്യമായ ഈ നേട്ടം രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും. ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനൊപ്പം ട്രെയിനുകളുടെ സമയക്രമം പാലിക്കാനും സേവനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ഈ ശേഷി വർദ്ധിപ്പിക്കൽ സഹായിക്കും.

Photo and News Source: Malayalam Express