ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വ്യാജ പേഴ്സണല്‍ സെക്രട്ടറിയായി പ്രവർത്തിച്ച് വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പഞ്ചാബ് സ്വദേശിയായ ഗൗരവ് കുമാറിനെ ഡെറാഡൂണ്‍ പോലീസ് ‘ഓപ്പറേഷൻ പ്രഹര്‍’ എന്ന പദ്ധതിയിലൂടെ പിടികൂടി. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് ഭാവന പാണ്ഡെയാണ് മെയ് 3-ന് നല്‍കിയ പരാതിയിലൂടെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പരാതിയിൽ, പാർട്ടിയിലെ ഉന്നത പദവി വാഗ്ദാനം ചെയ്ത് തന്നിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി ഭാവന പറയുന്നു. ഗൗരവ് കുമാർ, രാഹുല്‍ ഗാന്ധിയുടെ സഹായിയായ കനിഷ്‌ക് സിംഗ് എന്ന വ്യാജ വ്യക്തിത്വം സ്വീകരിച്ച് പ്രവർത്തിച്ചിരുന്നു. ട്രൂകോളറ് പോലെയുള്ള ആപ്പുകളിൽ കനിഷ്‌ക് സിംഗ് എന്ന പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് വിശ്വാസ്യത നേടിയിരുന്നു. രാഷ്ട്രീയ വെബ്‌സൈറ്റുകളിലും ഓൺലൈൻ സ്രോതസ്സുകളിലൂടെയും നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും വിവരങ്ങൾ ശേഖരിച്ച് ഫോണിലൂടെ സമീപിച്ച്, പാർട്ടിയിലെ ഉന്നത പദവികളും തെരഞ്ഞെടുപ്പ് ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുമായിരുന്നു. താൻ നേരിട്ട് വരാതെ സഹായികളെ വിട്ടാണ് പണം ശേഖരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഭാവന പാണ്ഡെയുടെ വീട്ടിലെത്തി പണം വാങ്ങിയ ശേഷം ഫോണടച്ച് ഒളിവിൽ പോയിരുന്നു.
മറ്റൊരു പാർട്ടി ഭാരവാഹിയിൽ നിന്ന് തെരഞ്ഞെടുപ്പ് ടിക്കറ്റിനായി പണം കൈപ്പറ്റാനായി ഡെറാഡൂണിലെ ഒരു മാളിൽ എത്തിയപ്പോഴാണ് ഗൗരവ് കുമാറിനെ പോലീസ് വലയിലാക്കിയത്. മൊബൈൽ സർവൈലൻസ്, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെ പ്രതിയെ ട്രാക്ക് ചെയ്ത് അറസ്റ്റിലാക്കി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജയ്പൂരിലെ രണ്ട് രാഷ്ട്രീയ നേതാക്കളിൽ നിന്ന് യഥാക്രമം 1.90 കോടി രൂപയും 12 ലക്ഷം രൂപയും, പാട്‌നയിലെ ഒരു നേതാവിൽ നിന്ന് 3 ലക്ഷം രൂപയും ഗൗരവ് കുമാർ തട്ടിയെടുത്തിട്ടുണ്ട്. മാനഹാനി ഭയന്ന് പല ഇരകളും പരാതി നല്‍കാൻ മടിച്ചതിനാൽ തട്ടിപ്പുകാരന് സഹായകരമായി. ചാജു, രജത് മദ, മനീന്ദർ സിംഗ് കാലു എന്നീ മൂന്ന് സഹായികളും ഇയാളുടെ കൂടെയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവർക്കായി തിരച്ചിൽ തുടരുന്നു. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും ഡാറ്റ ഡോംഗിളും പോലീസ് പിടിച്ചെടുത്തു. ഭാരതീയ നിയമ സംഹിത (BNS) സെക്ഷൻ 318(4) പ്രകാരം വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് ഡെറാഡൂണ്‍ പോലീസ് അറിയിച്ചു.
Photo and News Source: Janam TV









