ഭുവനേശ്വര്‍: ഒഡീഷയിലെ പ്രധാനപ്പെട്ട ബ്രഹ്‌മപൂര്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിന് 300 കോടി രൂപ അനുവദിച്ചു. ‘അമൃത് ഭാരത് പദ്ധതി’ പ്രകാരം നടക്കുന്ന ഈ പദ്ധതി, ദക്ഷിണ ഒഡീഷയിലെ പ്രധാന ഹബ്ബായ സ്റ്റേഷന് പുതിയ രൂപം നൽകും.
നിലവിൽ പ്രതിദിനം 162 ട്രെയിനുകളും 25,000 യാത്രക്കാരുമുള്ള ഈ സ്റ്റേഷന് മൂന്ന് പുതിയ ലൈനുകളും നാല് പ്ലാറ്റ്ഫോമുകളും കൂട്ടിച്ചേർക്കും. രണ്ടാം പ്രവേശന കവാടത്തിനു സമീപം പുതിയ സ്റ്റേഷൻ കെട്ടിടവും നിർമ്മിക്കും. നിലവിലുള്ള ക്വാര്‍ട്ടേഴ്‌സുകളും സേവന കെട്ടിടങ്ങളും മാറ്റിസ്ഥാപിക്കും.
പ്ലാറ്റ്ഫോമുകളുടെ തറയും മേല്‍ക്കൂരയും നവീകരിക്കും. ക്വിക്ക് വാട്ടറിംഗ് സിസ്റ്റം, വിപുലമായ പാസഞ്ചർ മൂവ്മെന്റ് സംവിധാനം, ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഒരുക്കും. ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി ടാക്‌റ്റൈല്‍ പാതകളും പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കും.
സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള റോഡുകളുടെ വീതി കൂട്ടുകയും, നടപ്പാതകളും ഡ്രെയിനേജും ലാൻഡ്‌സ്‌കേപ്പിംഗും വികസിപ്പിക്കും. രണ്ടാം പ്രവേശന കവാടത്തിന്റെ പണി പുരോഗമിക്കുന്നു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുള്ള ഈ പദ്ധതി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും.
Photo and News Source: Janam TV



