കൊച്ചി: തൃശൂരിലെ മുണ്ടത്തിക്കോട് സ്‌ഫോടന ദുരന്തം മനുഷ്യനിർമ്മിതമാണെന്ന് സുരക്ഷാ വിദഗ്ധൻ ആർ. വേണുഗോപാല്‍ വ്യക്തമാക്കി. 1.2 കിലോമീറ്റര്‍ ചുറ്റളവിൽ നാശനഷ്ടമുണ്ടാക്കിയ ഈ ദുരന്തം, വന്‍തോതില്‍ നിരോധിത രാസവസ്തുക്കളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചതിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിച്ച വേണുഗോപാല്, ലൈസന്‍സ് ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പറഞ്ഞു. വിജനമായ സ്ഥലങ്ങളിലാണ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതെങ്കിലും, പിന്നീട് നഗരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കുന്ന ലാഭം വളരെ വലുതാണെന്നും, അതുകൊണ്ട് തന്നെ നിയമലംഘനങ്ങളിൽ അവർ ഏര്‍പ്പെടുന്നതായി അദ്ദേഹം വിശദീകരിച്ചു.
പടക്കം നിര്‍മ്മാണത്തിനുള്ള ചെലവ് വെറും 17 രൂപ മാത്രമാണെന്നും, ബാക്കി തുക ഇടനിലക്കാരുടെ കൈകളിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്, ചെറിയ ഷെഡുകളിലാണ് ഇവ പ്രവർത്തിക്കുന്നത്. 45 സെന്റിമീറ്റര്‍ കനമുള്ള ഭിത്തിയും, രണ്ട് വാതിലുകളും, 18 മീറ്റര്‍ സുരക്ഷാ അകലവും നിർബന്ധമാണെങ്കിലും, നിയമലംഘനങ്ങള്‍ പതിവായി നടക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
Photo and News Source: Samakalika Malayalam



