ടെൽ അവീവ്: ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടു. തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും, ചികിത്സിച്ച് പൂർണ്ണമായി ഭേദമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധത്തിന്റെ പാരമ്യത്തിൽ ഈ വിവരം പുറത്തുവരാതിരിക്കാൻ രണ്ട് മാസത്തേക്ക് പ്രസിദ്ധീകരണം മാറ്റിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇത് പുറത്തുവരാതിരിക്കാൻ, ഇസ്രായേലിനെതിരെ ഇറാനിയൻ ഭീകര ഭരണകൂടത്തിന് കൂടുതൽ തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ ഞാൻ അതിന്റെ പ്രസിദ്ധീകരണം രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചു' എന്ന് അദ്ദേഹം എക്സിലൂടെ പറഞ്ഞു.
ദൈവത്തെ സ്തുതിച്ച നെതന്യാഹു, താൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും മികച്ച ശാരീരിക അവസ്ഥയിലാണെന്നും പ്രസ്താവിച്ചു. 'പ്രോസ്റ്റേറ്റ് സംബന്ധമായ ചെറിയ ഒരു ആരോഗ്യപ്രശ്നമായിരുന്നു, അത് പൂർണ്ണമായും ചികിത്സിച്ചു. ദൈവത്തിനു നന്ദി, അത് ഇപ്പോൾ കഴിഞ്ഞു' എന്നും അദ്ദേഹം അറിയിച്ചു. 76 വയസ്സുള്ള നെതന്യാഹുവിന് 2024 ഡിസംബർ 29-ന് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയയ്ക്കായി ആദ്യ ശസ്ത്രക്രിയ നടത്തിയിരുന്നു. ഹദാസ മെഡിക്കൽ സെന്ററിലെ നടപടിക്രമം വിജയകരവും സങ്കീർണ്ണതകളില്ലാത്തതുമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന അദ്ദേഹം, അവസാന നിരീക്ഷണത്തിൽ പ്രോസ്റ്റേറ്റിൽ ഒരു സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള ചെറിയ പാട് കണ്ടെത്തിയിരുന്നു. തുടർന്നുള്ള ഫോളോ-അപ്പ് പരിശോധനകളിലും പ്രശ്നം കണ്ടെത്തിയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Photo and News Source: Mathrubhumi



